കേന്ദ്ര ഗവണ്മെന്റിന്റെ നീതി ആയോഗ് ഇന്ത്യയിലെ ഏതാനും സംസ്ഥാനങ്ങളുടെ ധനസ്ഥിതി സംബന്ധിച്ച് രണ്ടു റിപ്പോർട്ടുകൾ (ഫിസ്കൽ ഹെൽത്ത് ഇൻഡക്സ്- എഫ്എച്ച്ഐ) തയാറാക്കിയിരിക്കുന്നു. ഈ പഠന റിപ്പോർട്ടുകളിലെ കണ്ടെത്തലുകൾ സംസ്ഥാനങ്ങൾക്ക് പുനർവിചിന്തനത്തിനും പുതിയ ധനകാര്യ നയരൂപീകരണത്തിനും ഉപകരിക്കും. എഫ്എച്ച്ഐ ഒന്നും രണ്ടും ലഭ്യമാക്കിയിരിക്കുന്ന വിശദാംശങ്ങൾ, കേരള സർക്കാർ വിശദമായ ചർച്ചകൾക്ക് വിധേയമാക്കി പുതിയ ധനകാര്യ നയം രൂപീകരിച്ചു നടപ്പിലാക്കാൻ ശ്രദ്ധിക്കുമെന്ന് കരുതാം. 2022 മുതൽ 2025 സാന്പത്തികവർഷങ്ങളിലെ സംസ്ഥാനത്തിന്റെ ധനകാര്യ ആരോഗ്യ സ്ഥിതിയുടെ സുപ്രധാന നേർക്കാഴ്ചകൾ ഈ രണ്ടു പഠന റിപ്പോർട്ടുകളിൽ ലഭ്യമാണ്.
കേരള സ്റ്റോറി
രണ്ടാമത്തെ എഫ്എച്ച്ഐ റിപ്പോർട്ട് പ്രകാരം ധനകാര്യ പ്രവർത്തനമികവിൽ, 2023-2024, 2024-25 സാന്പത്തികവർഷങ്ങളിൽ കേരളം ഏറ്റവും താഴ്ന്ന പ്രവർത്തന സ്കോർ നേടിയ വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഈ പഠനം പരിഗണിച്ച 18 സംസ്ഥാനങ്ങളിൽ കേരളത്തിന് 15-ാം സ്ഥാനമാണ് ലഭിച്ചത്. കേരളത്തിന്റെ ധനകാര്യ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്ന ഏതാനും പ്രധാന ഘടകങ്ങൾ:
- വർധിത ഉപഭോക്തൃ ചെലവാക്കലുകൾ വ്യവസായ വികസനത്തെ അവഗണിക്കുന്നു.
- വിഭവ സമാഹരണത്തിൽ വിടവ്-കാര്യക്ഷമതാക്കുറവ് രൂക്ഷമായി തുടരുന്നു.
- ഘടനാപരമായി സാന്പത്തിക സുസ്ഥിരതയെ തുടരെ അവഗണിക്കുന്ന വായ്പാനയവും പരിണത കടഭാരവും വർധിത തോതിൽ തുടരുന്നു.
വേണ്ടത്ര ചർച്ച ഇല്ല
ധന ആരോഗ്യ സൂചിക -01 (എഫ്എച്ച്ഐ) 2025 ജനുവരിയിലും രണ്ടാമത്തെ റിപ്പോർട്ട് 2026 മാർച്ചിലുമാണ് പ്രസിദ്ധീകരിച്ചത്. ഇവയുടെ കണ്ടെത്തലുകൾ വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടില്ല. പിന്നിട്ട ദശാബ്ദ കാലഘട്ടത്തിലെ സംസ്ഥാനത്തിന്റെ ധനകാര്യ നടത്തിപ്പിന്റെ സൂഷ്മമായ പ്രതിഫലങ്ങൾ ഈ രണ്ട് റിപ്പോർട്ടുകളിലും പ്രതിഫലിക്കുന്നു.
ആദ്യ റിപ്പോർട്ടിൽ 18 സംസ്ഥാനങ്ങളെയാണ് പഠനവിധേയമാക്കിയത്. അഞ്ച് മുഖ്യ ധനകാര്യ വിഷയങ്ങളെയാണ് പരിഗണിച്ചത്. രണ്ടാമത്തെ റിപ്പോർട്ട് കൂടുതൽ മികവുകളോടെയാണ് തയാറാക്കിയത്. അഞ്ച് പുതിയ ആനുകാലിക പരിഗണനാ വിഷയങ്ങളെ ഉൾപ്പെടുത്തി, വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ചേർത്തു.
ലക്ഷ്യങ്ങൾ
സംസ്ഥാനങ്ങളുടെ ധനകാര്യ നിലനിൽപ്പിനെ അളക്കുക.
2. ധനകാര്യ അച്ചടക്കം പ്രോത്സാഹിപ്പിക്കുക.
3. സർക്കാർ പൊതു ചിലവുകളുടെ നിലവാരം ഉയർത്തുക.
4. അമിത കടഭാരത്താൻ ഉഴലുന്ന സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുകൾ നല്കുക.
5. പൊതുവിൽ ബാധകമാവുന്ന തലങ്ങളിൽ സംസ്ഥാനങ്ങളെ താരതമ്യം ചെയ്യാൻ സാധിക്കുക.
മാനദണ്ഡങ്ങൾ-നേട്ടങ്ങൾ
- വിഭവ സമാഹരണം: ധനവിഭവങ്ങൾ കണ്ടെത്തി വിപുലീകരിക്കുക.
- ധനവ്യയത്തിൽ ഗുണനിലവാരം: ഉപഭോഗ ചെലവുകൾ കുറയ്ക്കുക, പ്രത്യുത്പാദനപരമായവ പ്രോത്സാഹിപ്പിക്കുക.
- കട-സുസ്ഥിരത ഉറപ്പാക്കുക: വായ്പാ തിരിച്ചടവുകൾ സുഗമമാക്കുക.
- ധനകാര്യ വിവേകം പുലർത്തുക: വിവിധങ്ങളായ ധനകാര്യ കമ്മികൾ നിയന്ത്രിക്കുക.
- കട സൂചിക തയാറാക്കുക: കടങ്ങളുടെ തിരിച്ചടയ്ക്കാനുള്ള കടഭാരം ക്രമീകരിക്കുക.
പുതിയ സ്കോറിംഗ് സമീപനം
സംസ്ഥാനങ്ങളെ ദേശീയ തലത്തിൽ പുതിയ ധനസ്ഥിതി റേറ്റിംഗ് രീതിയിലേക്ക് ഉൾപ്പെടുത്തി നേട്ടക്കാർ, മുന്പേ ഓടുന്നവർ, മികച്ച പ്രകടനം നടത്തുന്നവർ, മുന്നേറേണ്ടവർ എന്നിങ്ങനെ തരംതിരിച്ചു. രണ്ടാമത്തെ റിപ്പോർട്ടിൽ രീതിശാസ്ത്രം മെച്ചപ്പെടുത്തി. മുഖ്യമായി പരിഗണിച്ച വിഷയങ്ങൾ: കോവിഡിന് ശേഷമുണ്ടായ വലിയ തോതിലുള്ള ധന വിപുലീകരണങ്ങൾ, വർധിത കടഭാരം മൂലമുള്ള സാന്പത്തിക പ്രതിസന്ധികൾ, ബജറ്റുകളിൽ ഉൾപ്പെടുത്താതെ ഏറ്റെടുക്കുന്ന ഇതര അമിത ബാധ്യതകൾ, പലിശ തിരിച്ചടവ് ഭാരം വർധിച്ചുവരുന്നത്, സുസ്ഥിരതാ മാനദണ്ഡങ്ങൾ കൂടുതൽ ഫലപ്രദമാക്കുക എന്നിവയാണ്. ഇതിൻപ്രകാരം ലഭിച്ച മുഖ്യ കണ്ടെത്തലുകളും അഞ്ചിന തീവ്ര പരിചരണ ചികിത്സാ വിധികളും താഴെപ്പറയുന്നവയാണ്.
റവന്യു മൊബിലൈസേഷൻ
ഈയിനത്തിൽ സംസ്ഥാനത്തിന്റെ സ്കോർ 54.2 ആണ്. അതായത്, വിഭവസമാഹരണത്തിൽ സംസ്ഥാനം ഏതാണ്ട് ‘മിതമായ’ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. 2022-23 സാന്പത്തികവർഷത്തിൽ പ്രശ്നബാധിത ഇനങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്; സംസ്ഥാന ജിഎസ്ടി, ലോട്ടറി, മദ്യ-എക്സൈസ് നികുതി എന്നിവയെ അമിതമായി ആശ്രയിക്കേണ്ടിവന്നു എന്നതാണ്. വ്യാവസായിക ഉത്പാദനത്തെ അടിസ്ഥാനപ്പെടുത്തിയ നികുതി ബേസ് ഇനങ്ങൾ പരിമിതമായേ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ളൂ. സംസ്ഥാനത്തെ ടാക്സ്-റവന്യു വരുമാനത്തിന്റെ വളർച്ചാനിരക്ക് വളരെ താഴ്ന്നതും ഉപഭോഗ ചെലവുകളെ മുഖ്യമായി ആസ്പദമാക്കിയുമാണ് ലഭ്യമാക്കുന്നത്.
എഫ്എച്ച്ഐ രണ്ട് പ്രകാരം 2023-24, 2024-25 സാന്പത്തിക വർഷങ്ങളിലും വരുമാന കുറവ് രേഖപ്പെടുത്തി; ഇത് മുഖ്യമായും കേന്ദ്ര ഗ്രാന്റുകൾ, സ്റ്റാന്പ് ഡ്യൂട്ടികൾ, ജിഎസ്ടി, മറ്റ് നികുതി ഇതര ഇനങ്ങളിലാണ് അനുഭവപ്പെട്ടത്. ഇപ്രകാരം വലിയ തോതിലുള്ള വരുമാന കുറവുകൾ 2025-26ലേക്കും തുടർന്നു.
ധനവ്യയ ഗുണനിലവാരം
ഇത് കേരളത്തിന്റെ വലിയ ദൗർബല്യ മേഖലയായി തുടർന്നുപോരുന്നു. ഇന്ത്യയിലെതന്നെ കുറഞ്ഞ 4.2 എന്ന സ്കോറാണ് കേരളത്തിന് ഈയിനത്തിൽ ലഭിച്ചത്. ഉപഭോഗ വിഭാഗങ്ങളിലെ ചെലവുകൾക്കാണ് സർക്കാർ തലത്തിൽ മുൻതൂക്കം നൽകിവരുന്നത്. ഉദാ: ശന്പളം, പെൻഷൻ, പലിശ തിരിച്ചടവ്, കുറഞ്ഞ മൂലധനനിക്ഷേപ വകയിരുത്തലുകൾ എന്നിങ്ങനെ.
ചുരുക്കത്തിൽ, സർക്കാർ-ഭരണ-ഉപഭോഗത്തിന് അമിത പ്രാധാന്യവും, വ്യവസായ നിക്ഷേപങ്ങൾക്ക് താഴ്ന്ന്-കുറഞ്ഞ പരിഗണന നൽകുന്ന സമീപനം കേരള സർക്കാർ പരക്കെ നല്കിപ്പോരുന്നു. ഭരണത്തുടർച്ച ലഭിച്ചെങ്കിലും ഈ രീതിക്ക് മാറ്റം വരുത്താൻ ഇടതു സർക്കാർ ഗൗരവ പരിശ്രമം നടത്തിയിട്ടില്ല.
ധനകാര്യ വിവേകം
ഈ സൂചികയിൽ കേരളം തുടരെ വളരെ താഴ്ന്ന പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ധനകാര്യ കമ്മി മൂന്നു ശതമാനമെന്ന പൊതു നിബന്ധനയെ മറികടക്കുന്നത് തുടർന്നുപോന്നു. ഇതോടൊപ്പം വരുമാന കമ്മിയും വർധിത കടമെടുക്കലുകളും തുടർന്നു. നിത്യനിദാന ചെലവുകൾ നടത്തുന്നതിനായി വായ്പകളെ ആശ്രയിക്കൽ തുടരുന്നത് ധനകാര്യ വിവേകമില്ലായ്മയുടെ പ്രതിഫലനമായി. ഈ സമീപനം ഇടത് സർക്കാർ തുടർഭരണ കാലഘട്ടത്തിൽ നിർബാധം തുടർന്നുപോന്നിരിക്കുന്നു.
കടബാധ്യത
കടഭാരത്തിന്റെ സമ്മർദത്തെയാണ് ഈ സൂചിക അളക്കുക. കടുത്ത കടബാധ്യതയുള്ള സംസ്ഥാനങ്ങളുടെ ഗണത്തിലാണ് കേരളം ഉൾപ്പെട്ടിരിക്കുന്നത്. 23.1 എന്ന വളരെ കുറഞ്ഞ സ്കോർ നിലവിലെ കടുത്ത കടഭാരത്തെയാണ് സൂചിപ്പിക്കുക. എഫ്എച്ച്ഐ രണ്ടും കട ഭാരം വർധിച്ചതായും വായ്പാ തിരിച്ചടവ് ഉത്തരവാദിത്വങ്ങൾ ക്രമം വിട്ട് കൂടിവരുന്നതായും വിലയിരുത്തിയിരിക്കുന്നു. കടം-ആഭ്യന്തര ഉത്പാദന റേഷ്യോ വളരെ ഉയർന്ന് 34 ശതമാനത്തിന് മുകളിലെത്തിയിരിക്കുന്നു. ഘടനാപരമായി സന്പദ് വ്യവസ്ഥയെ ഞെരുക്കത്തിലാക്കുന്ന ഈ കടക്കെണി സംസ്ഥാനത്തിന്റെ സാന്പത്തിക പുരോഗതിക്ക് തടസമായി തുടരുന്നു.
കടവും സുസ്ഥിരത ഉറപ്പാക്കലും
കടമെടുത്ത് വർധിത തോതിൽ പ്രോത്സാഹിപ്പിച്ചുവരുന്ന ഉപഭോഗ മോഡൽ-വികസന സംസ്കാരം സുസ്ഥിര വികസനത്തെ തുടരെ അവഗണിച്ചുപോരുന്നു. 11.3 എന്ന ഏറ്റവും താഴ്ന്ന സ്കോറാണ് ഈ സൂചികയിൽ കേരളത്തിനു ലഭിച്ചത്. അതായത്, സുസ്ഥിര കേരള വികസന-നിർമാണ വാഗ്ദാന പ്രഘോഷണങ്ങളെ സർക്കാർ കാറ്റിൽ പറത്തിയിരിക്കുന്നു. രണ്ടാമത്തെ എഫ്എച്ച്ഐ ഈ രംഗത്ത് വളരെ ചെറിയ മുന്നേറ്റം സൂചിപ്പിക്കുന്നുണ്ട്. എങ്കിലും പിന്നിട്ട ദശാബ്ദ കാലഘട്ടത്തിൽ കടഭാരവളർച്ച തുടരെ സാന്പത്തികവളർച്ചയേക്കാൾ ഉയർന്ന തോതിൽ ആയത് ധന-കട സന്തുലിതാവസ്ഥയെ തകിടം മറിച്ചു. അതായത്, വരുമാന വർധനയേക്കാൾ ഉയർന്ന നിരക്കിൽ കടങ്ങൾ വർധിച്ചു. ചുരുക്കത്തിൽ, സാന്പത്തിക സുസ്ഥിരതയെ കട-ഭാരം തുടരെ ദുർബലപ്പെടുത്തിവരുന്നു.
പിന്നിട്ട പത്ത് വർഷങ്ങളിലൂടെ
2015-25 കാലഘട്ടത്തിൽ സാമൂഹികക്ഷേമവും ഉപഭോഗച്ചെലവ് പ്രോത്സാഹിപ്പിക്കലുകളും വർധിച്ചു. ബജറ്റിനു പുറമേയുള്ള വായ്പകൾ വലിയ തോതിൽ വർധിച്ചു. ഉദാ: കിഫ്ബി, സർക്കാർ ആർബിഐ കടപ്പത്രങ്ങൾ, ബോണ്ടുകൾ. വ്യവസായ വികസനവും സാന്പത്തികവളർച്ചയും അവഗണിക്കപ്പെട്ടു.
2020-22 സാന്പത്തികവർഷങ്ങളിൽ കോവിഡിന്റെ പ്രത്യാഘാതമെന്നോണം ധനസ്ഥിതി തകരാറിലായി, വരുമാനം കുറഞ്ഞു, വായ്പകൾ നിർബാധം വർധിച്ചു.
2022-23, 2023-25കളിലെ എഫ്എച്ച്ഐ ഒന്നും രണ്ടും പഠനങ്ങൾ പ്രകാരം ധനകാര്യ ആരോഗ്യസ്ഥിതി വഷളായി. ഘടനാപരമായിട്ടുള്ള പ്രശ്ന പരിഹാര പ്രവർത്തനങ്ങൾ വളരെ ദുർബലമായ തോതിലാണ് സർക്കാർ ഏർപ്പാടാക്കിയത്. ഫലമോ, 2025-26 സാന്പത്തികവർഷത്തിലും ധനകാര്യ ആരോഗ്യ സ്ഥിതിഗതികൾ ഗുരുതമായി തുടർന്നു, കടഭാരം വർധിച്ചു, റവന്യു കുറവുകൾ കൂടി, ഭരണ നടത്തിപ്പ് ചെലവുകൾ ദുർവഹമായി. ഇപ്രകാരം ധനകാര്യ രോഗാതുരത തുടർന്നുപോന്നു.